ഡയപ്പർ മാലിന്യം ഇനി വലിച്ചെറിയല്ലേ... നഗരസഭ വീട്ടിലെത്തി ശേഖരിക്കും...
നമ്മുടെ വീടുകളിൽ ഉപയോഗിക്കുന്ന ഡയപ്പർ മാലിന്യങ്ങൾ ഇനി സംസ്കരിക്കാൻ പ്രയാസം വേണ്ട. ഇതിനായി നഗരസഭ പുതിയ പദ്ധതി തയ്യാറാക്കി. സർക്കാർ അംഗീകരിച്ച ഏജൻസിയായ ‘ആക്രി’യുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ആപ്പ് രജിസ്റ്റർ ചെയ്യുന്ന എല്ലാ വീടുകളിലും എല്ലാ ബുധനാഴ്ചയും എത്തി മാലിന്യം ശേഖരിക്കും. കിലോക്ക് 50 രൂപ നിരക്കിൽ ഗുണഭോക്താക്കൾ നൽകേണ്ടി വരും.
മാലിന്യം ശേഖരിക്കുന്നതിനുള്ള വാഹനത്തിന്‍റെ ഫ്ലാഗ് ഓഫും രജിസ്ട്രേഷനും മഞ്ചേരി നഗരസഭ ചെയർപേഴ്സൺ വി.എം. സുബൈദ, നിർവഹിച്ചു. ഇതിലൂടെ സാനിറ്ററി മാലിന്യം പൊതുയിടങ്ങളിലേക്ക് വലിച്ചെറിയുന്നത് തടയാനാകും.
വൈസ് ചെയർമാൻ വി.പി. ഫിറോസ് അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ റഹീം പുതുക്കൊള്ളി, യാഷിക് മേച്ചേരി, എൻ.കെ. ഖൈറുന്നീസ, സി.സക്കീന, എൻ.എം. എൽസി, കൗൺസിലർമാരായ ഹുസൈൻ മേച്ചേരി, അഷ്റഫ് കാക്കേങ്ങൽ, വി.സി.മോഹനൻ, അബ്ദുൽ മജീദ് പുത്തലത്ത്, മുജീബ് റഹ്മാൻ പരേറ്റ, ഷൈമ ആക്കല, ഫാത്തിമ സുഹ്റ, ജസീനാബി അലി, ക്ലീൻ സിറ്റി മാനേജർ ജെ.എ. നുജൂം, നഗരസഭ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ സി.രതീഷ്, എൻ.ഷിജി, എം.സി. ആതിര, ടി.കെ. വിസ്മയ, ശുചിത്വ മിഷൻ യങ് പ്രൊഫഷനൽ പി.എം. സ്നേഹ, കെ.എസ്.ഡബ്യൂ.എം.പി എൻജിനീയർ സഹദ് മിർസ, ആക്രി ബി.ഡി.ഒ സി.എസ്. സിസിൻ എന്നിവർ സംബന്ധിച്ചു.